GulfTop News

‘ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ’ ; ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

Spread the love

ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ തന്റെ ശ്രമഫലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശന വേളയിലാണ് ട്രംപിന്റെ പരാമര്‍ശം. സൗദി – അമേരിക്ക നിക്ഷേപ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ലോകത്ത് സമാധാനമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തന്റെ ഭാഗത്ത് നിന്ന് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഠിനാധ്വാനിയെന്ന് ട്രംപ് പറഞ്ഞു. സിറിയക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കും. ഇറാന്‍ അവരുടെ കൃഷിയിടങ്ങള്‍ മരുഭൂമികളാക്കി മാറ്റി. സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലാണ് ഇറാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് – ട്രംപ് പറഞ്ഞു.

അതേസമയം, ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വാദം ഇന്ത്യ ഇന്ന് തള്ളിയിരുന്നു. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.