Friday, February 20, 2026
Latest:
NationalTop News

മുന്നറിയിപ്പ് നൽകാതെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഒന്നിലധികം ഗേറ്റുകൾ തുറന്ന് ഇന്ത്യ

Spread the love

പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു. ഇതോടെയാണ് അധികൃതർക്ക് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്.

നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ തുറന്നിരുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. കഴിഞ്ഞ ആഴ്ച പാകിസ്താന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഇത് പാകിസ്താന്റെ കർഷക മേഖലയ്ക്ക് കനത്ത നാശമാണ് നൽകിയിരുന്നത്. സിന്ധു നദീ ജല കരാറുമായി ബന്ധപ്പെട്ട ശക്തമായ നിലപാട് ഇന്ത്യ തുടരുകയാണ്. ഒരുഘട്ടത്തിലും ഇനി മുന്നറിയിപ്പ് പാകിസ്താന് നൽകില്ലെന്നാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട്.

അതേസമയം, രാജസ്ഥാനും കനത്ത ജാഗ്രതയില്‍ തന്നെയാണ്. ബാര്‍മര്‍, ജയ്‌സാല്‍മര്‍, ബികാനെര്‍, ശ്രിഗംഗാനഗര്‍, ജോധ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും രാത്രി ബ്ലാക്ക് ഔട്ട് ആചരിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും എല്ലാത്തിനെയും തകര്‍ത്തുവെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. സേനാ മേധാവിമാരുമായി പ്രതിരോധമന്ത്രി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും പഞ്ചാബിലുമുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.നാളെ വരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. പത്താന്‍കോട്ടും രജൗരിയിലുമുള്‍പ്പെടെ ചാവേര്‍ ആക്രമണമുണ്ടായെന്നത് ആര്‍മി തള്ളി. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലേക്ക് പാകിസ്ഥാന്‍ എട്ട് മിസൈലുകള്‍ തൊടുത്തുവെങ്കിലും വ്യോമ സേന അവയെ നിലംതൊടാതെ നശിപ്പിച്ചു.