NationalTop News

പഹല്‍ഗാം ഭീകരാക്രമണം: ‘പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്

Spread the love

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോണ്‍ഗ്രസ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് കത്തയച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം. പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇതെന്ന് ഖര്‍ഗെ കത്തില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സെഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പാണെന്ന് വിവരം ലഭിച്ചു. സാമ്പ- കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് ഭീകരര്‍ നുഴഞ്ഞു കയറിയെന്നാണ് സൂചന. ഭീകരര്‍ പാക് പൌരന്മാരാണെന്ന് സ്ഥിരീകരിച്ചു. ഹാഷിം മൂസയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ്‌വാര-ബാരാമുള്ള മേഖലകളില്‍ വെടിവെപ്പുണ്ടായി. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പകുതിയിലേറെ അടച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പട്ടാള മേധാവി അസിം മുനീര്‍ കുടുംബത്തോടൊപ്പം രാജ്യം വിട്ടെന്നാണ് സംശയം.ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ് നിര്‍ദ്ദേശം.

മെഡിക്കല്‍ വിസയില്‍ രാജ്യത്തുള്ള മുഴുവന്‍ പാക് പൗരന്‍മാരെയും കണ്ടെത്തിയിരുന്നു. മറ്റു വിസകള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. പാകിസ്താന്റെ കസ്റ്റഡിയില്‍ ഉള്ള ബിഎസ്എഫ് ജവാന്‍ പുര്‍ണം സഹുവിന്റെ ഭാര്യ രജനി ഇന്ന് പഞ്ചാബില്‍ എത്തും. മകനോടൊപ്പമാണ് ഗര്‍ഭിണിയായ രജനി, ഉന്നത ബി എസ് എഫ് ഉദ്യോഗസ്ഥരെ കാണാനായി എത്തുക. സഹുവിന്റെ മോചനത്തിനായി 3 തവണ നടത്തിയ ചര്‍ച്ചയിലും പാകിസ്താാന്‍ അനുകൂല നിലപാട് എടുത്തിട്ടില്ല. അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.