KeralaTop News

സംവിധായകർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

Spread the love

സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകർ അറസ്റ്റിലായത്. ഫ്ലാറ്റിലേക്ക് കഞ്ചാവ് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഫ്ലാറ്റ് ഉടമയും സംവിധായകനുമായ സമീർ താഹിറിന് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകും.

മൂന്ന് പേരിൽ നിന്നായി 1.6 ഗ്രാം കഞ്ചാവാണ് ഇന്നലെ എക്സൈസ് പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിക്കാറുണ്ടെന്ന് സംവിധായകർ സമ്മതിച്ചിരുന്നു.

ഇവർക്ക് കഞ്ചാവ് എത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ എക്സൈസിന് ലഭിച്ചിരുന്നു. എന്നൽ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച മൊബൈൽ നമ്പർ സ്വിച്ച് ഓഫാണ്.കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായം തേടാനും എക്സൈസ് ആലോചിക്കുന്നുണ്ട്. ഖാലിദ് റഹ്മാന്റെയും അഷ്‌റഫ്‌ ഹംസയുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. ഇരോടൊപ്പം പിടികൂടിയ ഷാലിഹ് മുഹമ്മദിനെതിരെയുള്ള കൂടുതൽ ലഹരി കേസുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ സമീർ താഹിറിനും പങ്കുണ്ടെന്നാണ് എക്സൈസിറെ നിഗമനം.വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ പ്രതി ചേർക്കണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും.ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഡ്രൈവറുടെ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്സൈസിന്‍റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നതാണ് ഇപ്പോഴത്തെ അറസ്റ്റിന്‍റെ പ്രധാന്യം.