ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗവർണർ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെയാണ് ഹർജി. സമാനമായ തമിഴ്നാടിന്റെ ഹർജിയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് സജീവ ചർച്ചയായി നിൽക്കുന്നതിനിടെയാണ് ഹർജി പരിഗണിക്കെത്തുന്നത്.
ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.കഴിഞ്ഞ തവണ ഹർജി ഇതേ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല. തുടർന്ന് തമിഴ്നാട് സർക്കാറിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ ബി പർദ്ദിവാല ഉൾപ്പെട്ട ബെഞ്ചിലേക്ക് ഈ ഹർജിയും മാറ്റണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചീഫ് ജസ്റ്റിസ് സഞ്ജുനയ്ക്ക് മുൻപിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തമിഴ്നാടിന്റെ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിനും ബാധകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അറ്റോണി ജനറൽ ആർ വെങ്കിട്ട രമണി അറിയിച്ചു. അടുത്ത വാദം കേൾക്കെലിൽ തീരുമാനമെടുക്കാം എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഹർജി മെയ് 13 ലേക്ക് പോസ്റ്റ് ചെയ്തിരുന്നു.
