KeralaTop News

‘വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ല’ ; സജി ചെറിയാന്‍

Spread the love

വെള്ളിയാഴ്ച വെള്ളാപ്പള്ളിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ലെന്ന് ഈ വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാം. അതിനെ മറ്റൊരു രീതിയില്‍ കാണേണ്ട. വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി. ക്ഷണിക്കപ്പെടുന്ന എല്ലാവരും പോകേണ്ടതാണ് – അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. 30 വര്‍ഷമാകുമ്പോള്‍ എന്‍എന്‍ഡിപി ചേര്‍ത്തല താലൂക്കിലെ പ്രധാനപ്പെട്ട ആളുകളെല്ലാം ചേര്‍ന്ന് അദ്ദേഹത്തിനൊരു സ്വീകരണം നല്‍കുന്നു. ആ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഞാന്‍ ആ ദിവസം മറ്റു കുഴപ്പങ്ങളില്ലെങ്കില്‍ പങ്കെടുക്കുകയും ചെയ്യും. അതും അദ്ദേഹത്തിന്റെ പ്രസ്താവനയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രണ്ടും രണ്ടാണ്. ക്ഷണിക്കപ്പെട്ടവരെല്ലാം അവിടെ പോകണമമെന്നാണ് എന്റെ അഭിപ്രായം – അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വീകരണത്തിന് പോകരുത്, രഹസ്യമായി കണ്ട് പത്ത് വോട്ട് പിടിക്കണം എന്ന് പറയുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ ആരാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ പരിപാടിക്ക് പോകുന്നതില്‍ എന്തെങ്കിലും രാഷ്ട്ര വിരുദ്ധതയുണ്ടെന്നുള്ള ധാരണയും എനിക്കില്ല – അദ്ദേഹം വ്യക്തമാക്കി.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രാദേശിക എസ്എന്‍ഡിപി യോഗം നടത്തുന്ന
സ്വീകരണ പരിപാടിയിലാണ് മന്ത്രിയും പങ്കെടുക്കുന്നത്. ഇതിനെതിരെ വ്യപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, സിനിമ സെറ്റുകളില്‍ ലഹരി പരോശോധന നടത്തുന്നതിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമ കോണ്‍ക്ലേവിനുശേഷം അതിന് പരിഹാരം ഉണ്ടാകും. പരിശോധനകള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണമാകും നടക്കുകയെന്നും സജി ചെറിയാന്‍ പറഞ്ഞു.
സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ അപഗ്രഥിച്ച് ഒരു നിയമ നിര്‍മാണത്തിലേക്ക് പോവുകയാണ്. സിനിമ നയം രൂപീകരിക്കും.
കോണ്‍ക്ലേവ് പോലൊരു യോഗം ജൂണ്‍ മാസത്തില്‍ നടത്തും. നിലവില്‍ ഷൂട്ടിംഗ് സൈറ്റല്‍ പോയി പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇന്ന് സിനിമാ രംഗത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദേശങ്ങളും പരാതികളും പരിഭവങ്ങളുമൊക്കെ പരിഹരിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഒരു നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പാക്കാനാണ് ശ്രമിക്കുന്നത് – സജി ചെറിയാന്‍ പറഞ്ഞു.