മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; പാടിയിൽ ഉള്ളവർക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ പാടിയിൽ ഉള്ളവർക്ക് പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി. സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട കുറേ പേർ ടൗൺഷിപ്പിൻറെ ഭാഗമാകുന്നില്ല. റാട്ടപാടി, അട്ടമല, പടവെട്ടിക്കുന്ന് പ്രദേശവാസികളെ പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും ചെയർമാൻ ആലിക്കൽ നസീർ ആവശ്യപ്പെട്ടു.
സന്നദ്ധ സംഘടനകൾ ടൌൺ ഷിപ്പിന് പുറത്ത് വീടുകൾ നിർമ്മിക്കുന്നുണ്ട്. ഇതിലേക്ക് കുറേ ഗുണഭോക്താക്കൾ മാറും എന്ന് ഉറപ്പായി. ഈ സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ ബാധ്യത ഉണ്ടാകില്ല. റാട്ടപാടി, അട്ടമല, പടവെട്ടിക്കുന്ന് പ്രദേശവാസികളെ പരിഗണിക്കാൻ സർക്കാർ തയാറാകണമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ദുരന്തബാധിതരോട് ഉദാര സമീപനം സർക്കാർ സ്വീകരിക്കണം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം ബോധിപ്പിക്കുമെന്ന് ചെയർമാൽ ആലിക്കൽ നസീർ വ്യക്തമാക്കി.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗൺഷിപ്പിൽ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയിൽ 242 പേരും 2- എ പട്ടികയിൽ 87 പേരും 2- ബി ലിസ്റ്റിൽ 73 പേരും ഉൾപ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2-എ, 2-ബി പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളിൽ ഏപ്രിൽ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂർത്തീകരിച്ച് ഏപ്രിൽ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.