Tuesday, March 18, 2025
Latest:
KeralaTop News

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ കുടുംബസുഹൃത്ത് വീട്ടില്‍ക്കയറി കുത്തിക്കൊന്നു; കൊലയ്ക്ക് ശേഷം തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു

Spread the love

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. ഫെബിന്റെ പിതാവ് ഗോമസിനേയും തേജസ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ 6.30 ഓടെയാണ് തേജസ് രാജ് ഫെബിന്റെ നാടായ ഉളിയക്കോവില്‍ എത്തിയത്. പര്‍ദ ധരിച്ച് മുഖംമറച്ചാണ് കത്തിയുമായി തേജസ് ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഫെബിന്റെ പിതാവ് ഗോമസാണ് പുറത്തേക്ക് വന്നത്. ഉടന്‍ തന്നെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് തേജസ് ഗോമസിനെ ആക്രമിച്ചു. ഇത് കണ്ടുകൊണ്ടാണ് ഫെബിന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഫെബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 22 വയസുകാരനായ ഫെബിന്‍ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പാര്‍ട്ട് ടൈം ആി സൊമാറ്റോ ഡെലിവറി ഏജന്റായും ജോലി ചെയ്യുന്നുണ്ട്.

ഫെബിനേയും പിതാവിനേയും കുത്തിയ ശേഷം തേജസ് വീടിന്റെ മതില്‍ ചാടിക്കടന്ന് തന്റെ കാറുമെടുത്ത് കടപ്പാക്കട റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തുകയും അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു. തേജസിന്റെ കയ്യില്‍ പെട്രോളും ഉണ്ടായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തേജസിന്റേയും ഫെബിന്റേയും വീട്ടുകാര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്തെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.