വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ സംരക്ഷിച്ച് മാതാവ് ഷെമി; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. കട്ടിലിൽ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവർത്തിച്ച് ഷെമി. പല ചോദ്യങ്ങളിൽ നിന്നും ഷെമി ഒഴിഞ്ഞുമാറി. ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘത്തിനാണ് മൊഴി നൽകിയത്. കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ എന്ന് അന്വേഷണസംഘം ചോദിച്ചു. ആദ്യം വീണ ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ് പരുക്കേറ്റെന്നായിരുന്നു മറുപടി. ഷെമി ചോദ്യങ്ങളോട് പൂർണമായും സഹകരിക്കാൻ തയാറായിട്ടില്ല. ആരോഗ്യസ്ഥിതി മോശമെന്ന് അന്വേഷണസംഘത്തെ അറിയിച്ചു.
ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഞായറാഴ്ചയാണ് വീണ്ടും രേഖപ്പെടുത്തിയത്. കേസിൽ അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാമുകിയെയും അനുജനെയും കൊന്ന കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി.
കൂട്ടക്കൊലപാതക കേസിൽ രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായിരുന്നു. പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃ സഹോദരൻ ലത്തീഫിന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാന്റെ പിതൃ സഹോദരൻ ലത്തീഫിന്റെയും ഭാര്യ സാജിദയുടെയും കൊലപാതകത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തെളിവെടുപ്പ് നടന്നത്.