KeralaTop News

മൂന്ന് ജില്ലകളിൽ ഇന്നലെ ഉയർന്ന യു.വി സാന്നിദ്ധ്യം; പകൽ സമയങ്ങളിൽ ജാഗ്രത വേണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട, പാലക്കാട്, മലപ്പുുറം ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലെർട്ട്. പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. അൾട്രാ വയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്.

കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലെർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ യുവി ഇൻഡക്സ് അഞ്ചും അതിൽ താഴെയുമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉയരം കൂടിയ മലമ്പ്രദേശങ്ങളിലുമാണ് സാധരണയായി ഉയർന്ന യുവി സൂചിക രേഖപ്പെടുത്താറുള്ളത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.