KeralaTop News

നിക്ഷേപ തുക തിരികെ കിട്ടിയില്ല; കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

LDF ഭരിക്കുന്ന പത്തനംതിട്ട കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ്‌ സ്വദേശി ആനന്ദനാണ് (64) മദ്യത്തിൽ അമിതമായി ഗുളികകൾ കലർത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

11 ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു ആനന്ദന് ബാങ്കിൽ ഉണ്ടായിരുന്നത്. അതിൽ ആകെ 1 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചിരുന്നത് കുടുംബാംഗങ്ങൾ പറയുന്നു. പണം തരാമെന്ന് പറഞ്ഞ തീയതിയിൽ ബാങ്കിലെത്തിയ ആനന്ദന് നിരാശയോടെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാങ്കിൽ നിന്ന് നിരവധിയാളുകൾക്കാണ് ഇത്തരത്തിൽ നിക്ഷേപ തുക തിരികെ ലഭിക്കാനുള്ളത്. ഇതിന്റെ പേരിൽ പലതവണയായി കോന്നി റീജിയണൽ സഹകരണ ബാങ്കിനെതിരെ പ്രക്ഷോഭവുമായി നിക്ഷേപകർ എത്തുകയും ചെയ്തിരുന്നു. പണം തിരിച്ച് നൽകാനുള്ള ശേഷി ബാങ്കിനില്ലെന്നാണ് നിക്ഷേപകരുടെ ആരോപണം.

അതേസമയം, ഇന്നലെയും ആനന്ദൻ ബാങ്കിൽ വന്നതായി ബാങ്ക് സെക്രട്ടറി ഇൻ ചാർജ് എസ്.അ‍ഞ്ജലി സ്ഥിരീകരിക്കുന്നു. എന്നാൽ ഇന്നലെ ബാങ്കിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആനന്ദൻ മൂന്ന് മാസത്തെ പലിശ തുക വാങ്ങി മടങ്ങുകയായിരുന്നു. ബാങ്കിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കുറെ നിക്ഷേപകർക്ക് പണം കൊടുക്കാനുണ്ട്. ഏഴ് കോടിയോളം രൂപ ലോണിൽ കിട്ടാനുമുണ്ട്. എല്ലാവർക്കും പണം കൊടുക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്. ബാങ്ക് ജീവനക്കാരാരും ആനന്ദനോട് മോശമായി പെരുമാറിയിട്ടില്ലെന്നും അഞ്ജലി പ്രതികരിച്ചു.