‘കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമയല്ല’; സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന
ലഹരി ഉപയോഗവും അക്രമങ്ങളും വർധിക്കുന്നതിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ ലഹരി ഉപയോഗത്തിന് കാരണം സിനിമയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രസ്‌താവനയിൽ അറിയിച്ചു. സിനിമയേക്കാൾ വയലൻസ് കൂടിയ പരിപാടികൾ യൂട്യുബിലും ഒടിടിയിലും ഉണ്ട്.
ഗെയിമുകളും കുട്ടികളിൽ വർദ്ധിച്ച് വരുന്ന വയലൻസിന് കാരണമാകുന്നുണ്ട്. സെൻസർ നടത്തി പ്രദർശനയോഗ്യം എന്ന സർട്ടിഫിക്കറ്റ് നൽകി പിന്നീട് സിനിമ പ്രദര്ശിപ്പിക്കരുത് എന്നുപറയുന്ന സെൻസർ ബോർഡിന്റെ തീരുമാനം ശരിയല്ല.
സിനിമാ നടൻമാർക്കും അണിയറ പ്രവർത്തകർക്കും ഇടയിൽ ലഹരി ഉപയോഗം ഉണ്ടെന്ന് സർക്കാരിനെ അറിയിച്ചിട്ടും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചില്ലെന്നും നിർമ്മാതാക്കൾ കുറ്റപ്പെടുത്തി.
2023 ഏപ്രിൽ മാസത്തിൽ നടന്ന യോഗത്തിൽ സർക്കാരിനോട് പരസ്യമായാണ് അന്വേഷണം ആവശ്യപ്പെട്ടത്. നാളിതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് മാതൃകാപരമായ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന ആരോപിക്കുന്നു.
ലഹരി പദാർത്ഥങ്ങളുടെ വ്യാപനത്തിനും അതുവഴിയുണ്ടാകുന്ന ഹിംസാത്മകമായ പ്രവർത്തികൾക്കും അറുതി വരുത്താൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അതിനുള്ള പിന്തുണ അസോസിയേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.