ആശാ വർക്കർമാരുടെ സമരം 23-ാം ദിവസത്തിലേക്ക്; ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും
സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 23-ാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം സി.ഐ.ടി.യു നേതാവിൻ്റെ അപകീർത്തികരമായ പരാമർശത്തിനെതിരെ പ്രതിഷേധം ഉണ്ടാകും. ബിജെപിയും ആശ വർക്കേഴ്സ് സമരത്തെ പിന്തുണച്ച് പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിലേക്ക് രാവിലെ 11 ന് മാർച്ച് നടത്തും. മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ആശാ വർക്കേഴ്സിന്റെ സമരം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ചേക്കും. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.
കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള 2022 മാർച്ച് രണ്ടിന്റെ ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് ആശമാർ സമരം ആരംഭിച്ചത്.