KeralaTop News

സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നവരെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു, എന്ത് സന്ദേശമാണ് ലഹരിക്കെതിരെ സർക്കാർ നൽകുന്നത്; സഭയിൽ ആഞ്ഞടിച്ച് റോജി എം ജോൺ

Spread the love

നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് റോജി എം ജോൺ എംഎൽഎ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കുടുംബത്തിൽ ഉള്ളവരെ കൊല്ലുന്നത്. ലഹരിയിൽ അല്ലാതെ എങ്ങനെ ഇത് ചെയ്യാനാകും. പാഠപുസ്തകം പിടിക്കേണ്ട കയ്യിൽ നഞ്ചക്കും ആയുധങ്ങളുമാണ്. സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചത്. സിദ്ധാർഥിന്റെ കൊലപാതകത്തിന് പിന്നിലുള്ളവർ SFI ക്കാർ ആണ്. എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്, എംഎൽഎ സഭയിൽ ചോദിച്ചു.

സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പല സ്ഥലങ്ങളിലും പൊലീസിന് മയക്കുമരുന്ന് മാഫിയയെ ഭയമാണ്. ചർച്ച നടക്കുമ്പോൾ സർക്കാർ ഇത്രയിത്ര കേസുകൾ പിടിച്ചു എന്ന് പറയുന്നു.എന്നാൽ പിടിക്കുന്നതെല്ലാം ചെറിയ മീനുകളെയാണ്. വലിയ മാഫിയകളെ തൊടുന്നില്ലെന്നും റോജി എം ജോൺ തുറന്നടിച്ചു. ഡാർക്ക് വെബിൽ ലഹരി വിൽപ്പന നടക്കുമ്പോൾ എക്സൈസിന്റെ കയ്യിൽ എന്തുണ്ട് മതിയായ വാഹനങ്ങൾ പോലുമില്ലെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, മയക്കുമരുന്ന് വിൽപ്പനക്കാരുടെ യഥാർത്ഥ സ്രോതസ്സിൽ എത്തിച്ചേരാൻ ശ്രമം നടത്തിയിട്ടുണ്ടെന്നായിരുന്നു അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. സർക്കാരും എൻഫോഴ്സ്മെന്റ് ഏജൻസികളും വളരെ കാര്യക്ഷമമായി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 2024ൽ അറസ്റ്റ് ചെയ്‌തത് 24000 പേരെയാണെന്നും മുൻ പ്രതിപക്ഷ നേതാവിന്റെയും, നിലവിലെ പ്രതിപക്ഷ നേതാവിന്റെയും ചർച്ചയിൽ വ്യത്യാസം ഉണ്ടെന്നും ചർച്ച ചെയ്യുന്ന കാര്യം കേവലം ലഹരിയിൽ ഒതുക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.