Friday, February 20, 2026
Latest:
NationalTop News

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കും: 18 മരണം ആയി, മരിച്ചവരില്‍ കുട്ടികളും; നിരവധി പേരുടെ നില ഗുരുതരം

Spread the love

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് വന്‍ അപകടം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18ആയി. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും. ഇന്നലെ രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് വന്‍തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ലെഫ്റ്റനന്റ് ഗവര്‍ണര്‍. അനുശോചിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും.

മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 15 മൃതദേഹങ്ങള്‍ എല്‍എന്‍ജെപി ആശുപത്രിയിലും മൂന്ന് മൃതദേഹങ്ങള്‍ ലേഡി ഹാര്‍ഡിങ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയവരാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു.

പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ പ്രയാഗ്‌രാജ് എക്‌സ്പ്രസ് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. നിരവധി ആളുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഈ ട്രെയിനില്‍ പോകാനുള്ള ആളുകളും 12,13,14 പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടായിരുന്നു. 1500ത്തോളം ജനറല്‍ ടിക്കറ്റുകളാണ് വിറ്റത്. ഇതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത് – റെയില്‍വേ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് – കെപിഎസ് മല്‍ഹോത്ര പറഞ്ഞു.