Saturday, May 16, 2026
NationalTop News

കേരളത്തിന് 3042 കോടി രൂപ റെയിൽവേ വിഹിതം; 35 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു’; കേന്ദ്ര റെയിൽവേ മന്ത്രി

Spread the love

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വിശദീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് 3,042 കോടി രൂപ റെയിൽവേ വിഹിതമായി അനുവദിച്ചെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 35 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. നിലവിൽ ഉള്ള 2 വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിക്കുന്നു എന്നും റെയിൽവേ മന്ത്രി പറ‍ഞ്ഞു.

100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 50 പുതിയ നമോ ഭാരത് ട്രെയിനുകൾ അനുവ​ദിച്ചു. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ട്രയൽ റൺ പൂർത്തിയായി. ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. ആകെ നിക്ഷേപം 15742 കോടി രൂപയാണെന്ന് മന്ത്രി വിശദീകരിച്ചു. വിഹിതത്തിൽ 1.61 ലക്ഷം കോടി രൂപ റെയിൽവേ സുരക്ഷക്കായി ഉപയോഗിക്കുമെന്ന് റെയിൽവേമന്ത്രി അറിയിച്ചു.

കേരളത്തെ പാത ഇരട്ടിപ്പിക്കൽ, കൂടുതൽ വന്ദേ ഭാരത് എന്നീ വിവരങ്ങളെക്കുറിച്ച് ഡിവിഷണൽ മാനേജർമാർ വ്യക്തമാക്കും എന്ന് റെയിൽവേ മന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രണത്തിനായി കൂടുതൽ ട്രെയിനുകൾ വരും. തിരക്കേറിയ പാതകളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ നടക്കുന്നുണ്ട്. ശബരി റെയിൽ പദ്ധതിക്കായി ത്രികക്ഷി കരാർ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.