ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാൾ ഭരിച്ചത്; എന്നിട്ട് ആദിവാസികൾക്ക് എന്ത് ഗുണമുണ്ടായി, സി കെ ജാനു
ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ ആദിവാസി ഗോത്ര മഹാസഭ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു രംഗത്ത്.
“സുരേഷ്ഗോപിയുടേത് തരം താണ സമീപനമാണ്. ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാൾ ആദിവാസി വകുപ്പ് ഭരിച്ചത്. ഇതിലും ഉന്നതർ ഇനി ഏതാണെന്ന് അറിയില്ല. ആദിവാസികൾ ആയിട്ടുള്ള ആരും ഇക്കാലമത്രയും ഇത്തരം വകുപ്പുകളിൽ ഇടപെട്ടിട്ടില്ല… അങ്ങിനെയൊരു ചരിത്രമേ ഉണ്ടായിട്ടില്ല. അവർ തന്നെയാണ് ഈ വകുപ്പുകളുടെ ഉന്നത ശ്രേണിയിലേക്ക് വരേണ്ടത്. അങ്ങനെയെങ്കിൽ മാത്രമേ ആദിവാസികൾക്ക് പ്രയോജനകരമാകൂ. ഒരു തരത്തിലും കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്രകാലം ഈ വകുപ്പുകൾ ഇവർ കൈകാര്യം ചെയ്തിട്ടും ആദിവാസികളുടെ അവസ്ഥ എന്താണ്? വംശ ഹത്യയെ നേരിടുന്ന സ്ഥിതിയാണുള്ളത്. ആദിവാസികളെ പൂർണമായും ഇല്ലായ്മ ചെയ്യലാണോ ലക്ഷ്യം” എന്നും സികെ ജാനു ചോദിച്ചു.
അതേസമയം, ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമായിരുന്നു സുരേഷ്‌ഗോപിയുടെ പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമര്‍ശം.