‘DFO ഓഫീസ് ആക്രമണം പി വി അൻവറിന്റെ പ്രേരണയിൽ’; പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടി; റിമാൻഡ് റിപ്പോർട്ട്
ഡിഎഫ്ഒ ഓഫീസ് ആക്രമണം പി വി അൻവറിന്റെ പ്രേരണയിൽ എന്ന് റിമാൻഡ് റിപ്പോർട്ട്. അൻവറിന്റെ സാന്നിദ്ധ്യത്തിലും പ്രേരണയിലുമാണ് ആക്രമണം നടത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 40 പേര് സംഘം ചേർന്നുവെന്നും കണ്ടാലറിയാവുന്ന 10 പേര് ആക്രമണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്. ഡി എഫ് ഒ ഓഫീസിന് 35000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയാതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിമാൻഡിൽക്കഴിയുന്ന പിവി അൻവർ എംഎൽഎ ജാമ്യാപേക്ഷ നൽകി. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിനെതിരെ ഡിഎംകെ പ്രവർത്തകർ ഇന്ന് വൈകിട്ട് നിലമ്പൂരിൽ പ്രതിഷേധം സംഘടിപ്പിക്കും.
പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചതിന് പിന്നിൽ ദുരൂഹതയെന്ന് ഡിഎംകെ കോഡിനേറ്റർ ഹംസ പറക്കാട്ട് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ പിവി അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി.
പി.വി അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതായും എഫ്ഐആറിൽ പരാമർശമുണ്ട്. രാത്രി ഒൻപതരയോടെ അൻവറിൻറെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.