Top NewsWayanad

‘NDA കള്ള പ്രചരണം നടത്തുന്നു; രാഹുൽ ഗാന്ധിയെ കേന്ദ്രസർക്കാർ വേട്ടയാടി; വയനാട്ടുകാരുടെ സ്നേഹം സഹോദരന് ധൈര്യം നൽകി’; പ്രിയങ്ക ഗാന്ധി

Spread the love

വയനാട്ടിൽ എൻഡിഎ കള്ള പ്രചരണം നടത്തുന്നുവെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം വസ്തുതയാണെന്ന് പ്രിയങ്ക ​ഗാന്ധി വ്യക്തമാക്കി. നാമനിർദ്ദേശപത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

കേന്ദ്രസർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടിയെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ കേന്ദ്ര സർക്കാർ സർവ്വസന്നാഹങ്ങളും ഉപയോഗിച്ചുവെന്നും പ്രിയങ്ക​ഗാന്ധി ആരോപിച്ചു. കേന്ദ്രം ആക്രമിക്കുമ്പോഴും വയനാട്ടുകാർ ഒപ്പം നിന്നു. വയനാട്ടുകാരുടെ സ്നേഹമാണ് തൻറെ സഹോദരന് ധൈര്യം നൽകിയതെന്ന് പ്രിയങ്ക പറഞ്ഞു.

ശരിയായത് എന്താണോ അതിനുവേണ്ടി പോരാടുന്ന ചരിത്രമാണ് വയനാടിനുള്ളതെന്ന് പ്രിയങ്ക ​ഗാന്ധി പറ‍ഞ്ഞു. പഴശ്ശിരാജയുടെ ഭൂമിയാണിത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമിയാണെന്ന് പ്രിയങ്ക പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കാത്ത സർക്കാരാണ് ബിജെപിയുടേതെന്ന് പ്രിയങ്ക വിമർശിച്ചു. ഭരണഘടന മൂല്യങ്ങൾ ദുർബലപ്പെടുത്തുന്നു. മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഇവിടെ കഷ്ടപ്പെടുന്നത് സാധാരണക്കാരാണെന്നും അംബാനിയും അദാനിയും അല്ലെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് ഫണ്ട് നൽകിയില്ലെന്നും നരേന്ദ്രമോദി പിന്നെ എന്തിനാണ് ഇവിടെ വന്നതെന്നും പ്രിയങ്ക ചോദിച്ചു. ‌അർഹമായ ധനസഹായം പോലും നൽകുന്നില്ല. പ്രകൃതിദുരന്തങ്ങൾക്ക് നഷ്ടപരിഹാരം എന്നത് അവകാശമാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. എത്ര ഭൂരിപക്ഷം നേടുമെന്ന് മാധ്യമപ്രവർത്തകർ പ്രവർത്തകർ ചോദിച്ചു. ഓരോ വോട്ടും എനിക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തമാണ്. എന്നോടുള്ള സ്നേഹത്തിൻറെ വിശ്വാസത്തിന്റെ പ്രതീകമാണ് വോട്ടെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.