KeralaTop News

മലപ്പുറം ചർച്ചയാക്കിയത് ലീഗല്ല, മുഖ്യമന്ത്രിയാണ്; പികെ കുഞ്ഞാലികുട്ടി

Spread the love

മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചർച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ് അല്ലാതെ മുസ്ലിം ലീഗല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗിനെ പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതിൽ സന്തോഷമുണ്ട്. മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് വരികയും പോവുകയും ചെയ്യുന്നുവെന്നതരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് ഈ ചർച്ചയ്‌ക്കെല്ലാം ഇടയാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലും മുഖ്യമന്ത്രിക്ക് നേരെ വിമർശനവുമായി രംഗത്തെത്തി. മുസ്ലിം സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം അവസരവാദപരമാണെന്നാണ് കെസി വേണുഗോപാലിന്റെ വിമർശനം.
CPIMന് വോട്ടു ചെയ്താൽ മതേതരവും അല്ലാത്തപ്പോൾ ഈ സംഘടനകൾ വർഗീയവും ആവും. പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് മുഖ്യമന്ത്രിയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ഇന്നലെ ചേലക്കരയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി കൂടുതൽ സ്വർണ്ണവും, ഹവാല പണവും വരുന്നു എന്ന കണക്കുകൾ എങ്ങനെ മലപ്പുറത്തെ അപമാനിക്കലാവും എന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ലീഗ് സമരസപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വർഗീയതയോട് ലീഗ് സമരസപ്പെട്ടുവെന്നും വിമർശനമുണ്ട്. കള്ളക്കടത്ത് സ്വർണം പിടിക്കുന്നത് പൊലീസിനെ ജോലിയാണെന്നും, കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.