Top NewsWorld

‘നിജ്ജർ കൊലപാതകം; കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല; സംഘർഷത്തിന് വഴിവച്ചത് ട്രൂഡോയുടെ പെരുമാറ്റം’; വീണ്ടും വിമർശനവുമായി ഇന്ത്യ

Spread the love

കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോക്ക്‌ എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘർഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തൽ. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ് സംഘർഷത്തിന് വഴി വച്ചതെന്ന് വിമർശനം ഉന്നയിച്ച് ഇന്ത്യ.

അന്വേഷണ കമ്മീഷനിൽ ട്രൂഡോ നൽകിയ മൊഴിയോടാണ് ഇന്ത്യയുടെ പ്രതികരണം.കാനഡയിലുണ്ടായ കൊലപാതകത്തിലും ക്രിമിനൽ പ്രവർത്തനങ്ങളിലും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നാണ് കാനഡ ആവർത്തിക്കുന്നത്. ഖാലിസ്ഥാൻ അനുകൂലരെ ഇന്ത്യ ഗവൺമന്റ് ക്രിമിനൽ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്ക്കെതിരെ ഇന്ത്യ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആറ് നേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഇന്ത്യ തീരുമാനിച്ചു.ശനിയാഴ്ച രാത്രി 11:59ന് മുൻപ് ഇന്ത്യ വിടാൻ നിർദ്ദേശം നൽകിയിരുന്നു.

ഇന്ത്യയുടെ നടപടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത തന്ത്രമാണ് കനേഡിയൻ പ്രധാനമന്ത്രിയുടേതെന്നും വിദേശ കാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത്തരം ആരോപണങ്ങൾ ട്രൂഡോയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.