KeralaTop News

‘ADGP പി വിജയന് കരിപ്പൂരിലെ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചു’; അജിത് കുമാറിന്റെ മൊഴിയിൽ ഗുരുതര ആരോപണം

Spread the love

എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ. എഡിജിപി പി വിജയന് കരിപ്പൂരിലെ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് എം ആർ അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡി.ജി.പിക്ക് നൽകിയ മൊഴിയുടെ വിവരങ്ങളുള്ളത്.

സുജിത് ദാസ് അറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്ന് അജിത് കുമാറിന്റെ മൊഴിയിൽ പറയുന്നു. സുജിത് ദാസ് തന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞെന്നുമാത്രമാണ് എഡിജിപി അജിത് കുമാറിന്റെ മൊഴി. അതേസമയം പിവി അൻവർ എംഎൽഎ ആരോപിച്ച ആരോപണങ്ങളെല്ലാം ഡിജിപി റിപ്പോർട്ടിൽ തള്ളിക്കളഞ്ഞിരുന്നു. ചില കാര്യങ്ങളിൽ ഇപ്പോൾ വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നുവെന്ന വിശതദീകരണത്തോടെയാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് ഡിജിപി കടക്കാതിരുന്നത്.

എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് പുറത്തുവിട്ടത്. അൻവറിന്റെ ആരോപണങ്ങളിൽ ഭൂരിപക്ഷത്തിനും തെളിവില്ലെന്നാണ് റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.