KeralaTop News

കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ, നിർദ്ദേശം സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് മുസ്ലിം ലീഗ്

Spread the love

കോഴിക്കോട് : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ല. എന്നാൽ മൗലികാവകാശ ലംഘനമായതിനാൽ പ്രതിഷേധത്തിൽ പങ്ക് ചേരുമെന്ന് കേരളത്തിലെ മത സംഘടനകൾ വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മദ്രസ നടത്തിപ്പിന് സർക്കാർ ധനസഹായമുണ്ടെങ്കിലും കേരളത്തിൽ മദ്രസാ വിദ്യാഭ്യാസ ബോർഡോ സർക്കാർ സാമ്പത്തിക സഹായമോ ഇല്ല. അതിനാൽ ദേശീയ ബാലാവകാശകമ്മീഷന്റെ നിർദ്ദേശം ഇവിടെ കാര്യമായി ബാധിക്കില്ല. ഇവിടെ മുജാഹിദ്, സുന്നി, ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകമായി മദ്രസകൾ നടത്തുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാഭ്യാസത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണ് ക്ലാസുകൾ. അതിന്റെ പേരിൽ ഔപചാരികവിദ്യാഭ്യാസം ആരും വേണ്ടെന്ന് വെക്കുന്നുമില്ല.

പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട് മദ്രസകൾ പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്കയാണ് മത നേതൃത്വം ഉയർത്തുന്നത്. നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎൽ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് വിലയിരുത്തി. പരസ്യപ്രതിഷേധത്തിനൊപ്പം നിയമപോരാട്ടവും നടത്താനുള്ള നീക്കം തുടങ്ങും. കമ്മീഷന്റെ നിർദ്ദേശത്തിൽ കേരളത്തിലെ മദ്രസകളെക്കുറിച്ചും പരാമർശമുള്ളതും ഗൗരവമുള്ള വിഷയമാണ്. എന്നാൽ ഉത്തരേന്ത്യയിലെ പോലെയല്ല കേരളത്തിലെ സംവിധാനം. ഇവിടെ മുഴുവൻ സമയ മദ്രസാ പഠനം പൊതുവേയില്ലെന്ന് മാത്രമല്ല മത പഠന കേന്ദ്രങ്ങൾ ഔപചാരിക വിദ്യാഭ്യാസവും ഇന്നത വിദ്യാഭ്യവും നൽകുന്നുണ്ട്. പക്ഷേ ദേശീയ തലത്തിൽ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമായതിനാൽ പിന്തുണയുമായി കേരളത്തിലും പ്രതിഷേധം ഉയരും.