KeralaTop News

ലഹരി കേസില്‍ ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പ്രതിചേര്‍ത്തേക്കില്ല; താരങ്ങള്‍ക്കെതിരെ തെളിവു കണ്ടെത്താനായില്ല

Spread the love

ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്. ഫോറെന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ് ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ട്.ലഹരി കേസുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരെയും പ്രതിചേര്‍ക്കാനും ആലോചന ഇല്ല.

നടന്‍ ശ്രീനാഥ് ഭാസിയുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു തുടങ്ങി. ശ്രീനാഥ് വിളിച്ച ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടതാണ് പരിശോധന. ഒപ്പം ഓം പ്രകാശിന്റെ മുറിയിലേക്ക് മറ്റേതെങ്കിലും സിനിമാതാരങ്ങള്‍ എത്തിയിട്ടുണ്ടോ എന്നും പൊലീസ് വിശദമായ അന്വേഷിക്കുന്നുണ്ട്. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഓംപ്രകാശ് കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി പാര്‍ട്ടിയിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ലഹരി പാര്‍ട്ടിയുടെ 10 മുതല്‍ 20 ശതമാനം വരെ തുക സമ്മാനമായി നല്‍കിയാണ് പാര്‍ട്ടികള്‍ നടത്തിയത്. മുംബൈയില്‍ നിന്ന് ബാര്‍ ഡാന്‍സന്മാരെയും പാര്‍ട്ടികളില്‍ എത്തിച്ചിരുന്നു. ലഹരി കേസില്‍ പിടിയിലായ ഒന്നാം പ്രതി ഷിഹാസ് നടത്തുന്ന പാര്‍ട്ടികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് ഓംപ്രകാശാണെന്നും പൊലീസ് പറഞ്ഞു.