NationalTop News

സമ്പത്തിന്റെ പാതിയിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; മനുഷ്യത്വത്തിന് പ്രഥമ പരിഗണന നൽകിയ രത്തൻ ടാറ്റ

Spread the love

ആരാലും വെറുക്കപ്പെടാത്ത ഒരു വ്യവസായി ഉണ്ടെങ്കിൽ അത് രത്തൻ ടാറ്റയാണ്. വൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും മനുഷ്യതത്തിന് രത്തൻ ടാറ്റ പ്രഥമ പരിഗണന നൽകിയിരുന്നു. സമ്പത്തിന്റെ പാതിയിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ടാറ്റ എന്നും മാറ്റിവെച്ചു.

രാജ്യത്തെ ഒരു ആഭ്യന്തര ബ്രാൻഡിൽ നിന്ന് ലോകത്തെ മുൻനിര കമ്പനിയിലേക്ക് ടാറ്റ ഗ്രൂപ്പ് എന്ന സാമ്രാജ്യത്തെ വളർത്തിയത് രത്തൻ ടാറ്റയാണ്. ഉപ്പ് തൊട്ട് ഐടി വരെ നീളുന്നതാണ് ആ വലിയ വ്യവസായ സാമ്രാജ്യം. കോടാനുകോടി രൂപയുടെ ലാഭക്കണക്കുകൾ. എന്നിട്ടും ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ നൂറിൽ പോലും രത്തൻ ടാറ്റയില്ല. അതിനുള്ള കാരണം തേടി പോവുമ്പോഴാണ് ടാറ്റയെന്ന മനുഷ്യ സ്നേഹിയെ കൂടുതൽ തെളിമയോടെ കാണാനാവുക.

ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് രത്തൻടാറ്റ മാറ്റിവച്ചത്. താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ. ആഢംബരത്തിൽ തിളങ്ങി നിൽക്കുന്ന അതിസമ്പന്നർക്ക് അനുകരിക്കാൻ പ്രയാസമുള്ള ലളിത ജീവിതം. മനുഷ്യർക്ക് വേണ്ടി മാത്രമല്ല, തെരുവുനായകൾക്ക് വേണ്ടിയും രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് വേണ്ടിയുമെല്ലാം ആ കരുണയുടെ കരങ്ങൾ ഉണ്ടായിരുന്നു.

മുംബൈയിൽ ഈ വർഷം തുടങ്ങിയ മൃഗാശുപത്രി അത്തരമൊരു കേന്ദ്രമാണ്. ആ വലിയ മനുഷ്യനോടുള്ള ആരാധന പലമടങ്ങ് കൂടാൻ അങ്ങനെ ഇനിയുമെത്ര അനുഭവങ്ങൾ. 13 ദശലക്ഷം ആളുകളാണ് സമൂഹമാധ്യമമായ എക്സിൽ രത്തൻ ടാറ്റയെ പിന്തുടരുന്നത്.