Saturday, October 5, 2024
KeralaTop News

‘പൂരത്തിൽ പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി; അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; മുഖ്യമന്ത്രി

Spread the love

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സർക്കാർ ​ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായത് ​ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തു‍ടർന്നാണ് സമ​ഗ്ര അന്വേഷണത്തിന് തീരുമാനിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യെ . അതിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23 ന് പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

24ന് അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിൽ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യാന്തരീക്ഷം തകർക്കാൻ വേണ്ടിയുത് ഒരു കുല്സിത ശ്രമവും അനുവദിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തെ ആകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണത്. പൂരവുമായി ബന്ധപ്പെട്ടു ഏതെല്ലാം തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ അതെല്ലാം ഗൗരവമായി അന്വേഷിക്കും. ഇതാണ് മന്ത്രിസഭാ ചർച്ച ചെയ്തത്. ഭാവിയിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ ഭംഗിയായി പകരം നടത്തിക്കൊണ്ടു പോകുന്നതിനുള്ള നടപടി ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മൂന്നു തീരുമാനങ്ങൾ മന്ത്രിസഭാ എടുത്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂരം അലങ്കോലമാക്കാൻ ഉള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി എടുക്കാൻ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കും. പൂരവുമായി ബന്ധപ്പെട്ട ചുമതലങ്ങൾ നൽകിയിരുന്ന വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു, ഉദ്യോഗസ്ഥ വീഴ്ച അന്വഷിക്കാൻ ഇന്റലിജൻസ് എഡിജിപിയെ ചുമതലപ്പെടുത്തും.

എം ആർ അജിത്കുമാറിന്റെ ഭാഗത്തു വീഴ്ച്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൂരത്തിൽ ചില പ്രത്യേക രീതിയിൽ ഉള്ള ഇടപെടൽ ഉണ്ടായി. അത് ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.