KeralaTop News

‘കൊന്നുകളയുമെന്ന് ഭീഷണി’; ആശ ലോറൻസിൻ്റെ അഭിഭാഷകർക്കെതിരെ കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ പരാതി, കേസ്

Spread the love

കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. അഡ്വ. കൃഷ്ണ രാജ്, അഡ്വ.ലക്ഷ്മി പ്രിയ എന്നിവരാണ് പ്രതികൾ. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും അതിക്രമിച്ച് ഓഫീസിൽ കയറിയെന്നും കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു സംഭവം.

ആശാ ലോറൻസിൻ്റെ അഭിഭാഷകൻ കൃഷ്ണരാജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനാണ് ഇന്നലെ തീരുമാനിച്ചത്. കളമശേരി മെഡിക്കൽ കോളേജിലെ ഉപദേശക സമിതി യോഗത്തിന് ശേഷം ലോറൻസിന്റെ മൂന്ന് മക്കളെയും വിളിച്ചു വരുത്തി സമിതി നിലപാട് തേടിയിരുന്നു.

എം.എം ലോറൻസിന്റെ മൂന്നു മക്കളുടെയും വാദങ്ങൾ കേട്ട ശേഷമാണ് സമിതി തീരുമാനത്തിലെത്തിയത്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടു കൊടുക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. മകളായ സുജാത കൃത്യമായി നിലപാട് പറഞ്ഞില്ല. പരാതിക്കാരിയും ഇളയ മകളുമായ ആശ ലോറൻസ് വീണ്ടും എതിർപ്പറിയിച്ചു. എന്നാൽ സജീവനെ ശരിവെച്ച് സാക്ഷികളായ അഡ്വ അരുൺ ആൻ്റണിയും എബിയും നൽകിയ മൊഴി നിർണായകമായി. സാക്ഷികളെയും സമിതിയെയും ആശ ലോറൻസ് വിമർശിച്ചു.