Saturday, September 28, 2024
GulfSaudi Arabia

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ 22,716 വിദേശികൾ കൂടി അറസ്റ്റിൽ

Spread the love

റിയാദ്: സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പുതുതായി 22,716 പേർ അറസ്റ്റിലായി.‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 14,446 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,780 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 3,490 പേരുമാണ് പിടിയിലായത്.

രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,513 പേരും പിടിയിലായി. ഇതിൽ 46 ശതമാനം യമനികളും 53 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.