KeralaTop News

ശ്രുതി ഒറ്റയ്ക്കല്ല, എല്ലാ സഹായവും നൽകും; ജോലിക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും’; വിഡി സതീശൻ

Spread the love

വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നൽകുമെന്ന് വി ഡി സതീശൻ. ശ്രുതിക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഒറ്റയ്ക്കാവിലെന്നും അദ്ദേഹം ഉറപ്പ് നൽകി. വാർത്താസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം അറിയിച്ചത്.

മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ചൂരൽമല സ്വദേശിനി ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. ശ്രുതിയും കാറിലുണ്ടായിരുന്നു. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൺ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിത രക്തസ്രാവവും മരണത്തിന് കാരണമായി.

അതേസമയം, ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് അമ്പലവയൽ ആണ്ടൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ജെൻസണെ ഒരു നോക്ക് അവസാനമായി ഒന്ന് കാണാൻ പൊതുദർശനം നടക്കുന്ന ഗ്ലോറിസ് ഓഡിറ്റോറിയത്തിലേക്ക് ജനപ്രവാഹമാണ്. ശ്രുതി ചികിത്സയിലിരുന്ന ലിയോ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയതിന് ശേഷമാണ് ഇവിടേക്ക് എത്തിച്ചത്.

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൺ മാത്രമായിരുന്നു.ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസണുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് തന്റെ പ്രയപ്പെട്ടവരെ കവർന്നെടുത്ത് ഉരുൾ ഒലിച്ചിറങ്ങിയത്. ഈ മാസമായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നത്.