KeralaTop News

‘ഞങ്ങൾക്ക് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ല; CPIM എന്നും എതിർത്തിട്ടേയുള്ളൂ; RSS ബന്ധം കോൺ​ഗ്രസിന്’; മുഖ്യമന്ത്രി

Spread the love

കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ സിപിഐഎമ്മിന് ആർഎസ്എസ് ബന്ധമെന്ന കോൺ​ഗ്രസ് ആരോപണങ്ങൾക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി രം​ഗത്തെത്തിയത്. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു കാര്യവും സിപിഐഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. സിപിഐഎം എന്നും ആർഎസ്എസിനെ എതിർത്തിട്ടേയുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ആർഎസ്എസ് കൊലപെടുത്തിയത് സിപിഐഎമ്മുകാരെയാണ്. സിപിഐഎമ്മിനെ ദുർബലപ്പെടുത്തി ജനങ്ങളിലേക്ക് നുഴഞ്ഞു കയറാം എന്ന് ആർഎസ്എസ് വിചാചിരിച്ചു. എന്നാൽ സിപിഐഎം അത് സമ്മതിച്ചില്ല. ആ സിപിഐഎമ്മിനെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നത്. ആർ എസ് എസ് ബന്ധം ആർക്കാണെന്നറിയാമല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാൾ ആരാണെന്നും എല്ലാവർക്കും അറിയാമല്ലോയെന്നും ശാഖയ്ക്ക് കാവൽ നിന്നെന്ന് കെ പി സി സി പ്രസിഡന്റ് പരസ്യമായി പറഞ്ഞതല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു. തകർക്കാൻ ശ്രമിച്ച ന്യൂനപക്ഷ ആരാധാനാലയങ്ങൾക്ക് കാവൽ നിന്ന ചരിത്രമുണ്ട് സി പി ഐ എമ്മിന്. തലശ്ശേരി കലാപത്തിൽ സഖാവ് യു കുഞ്ഞിരാമനെ ഞങ്ങൾക്ക് നഷ്ടപെട്ടത് ആർ എസ് എസിനെ എതിർത്തത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2021ൽ സർക്കാർ വന്നതു മുതൽ സർക്കാരിനെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിപ്പോഴും പിന്തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രചാരണമാണ് സിപിഎമ്മിന് ആർ എസ് എസ് ബന്ധം. പ്രതിപക്ഷ നേതാവ് ഉൾപ്പടെ ശക്തമായി ഉന്നയിക്കുന്നതാണിത്. ആരെക്കുറിച്ചാണ് ആർഎസ്എസ് ബന്ധം പറയുന്നത്. ഞങ്ങൾക്ക് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സിപിഐഎം ആർഎസ്എസ് എതിർത്തെന്നും കോൺഗ്രസ് എന്താണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. ആർഎസ്എസിന്റെ തലതൊട്ടപ്പൻ ഗോൾവാൾക്കാറിന്റെ ജന്മ ശദബ്ദി ആഘോഷത്തിൽ തൊഴുതു കുമ്പിട്ടത് ആരാണെന്നും അത് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള ബന്ധം അറിയില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മധുഗർ ദത്താത്രേയുമായി ആയി രാജീവ്‌ ഗാന്ധി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാം ലല്ല തുറന്നു കൊടുക്കാൻ തീരുമാനിച്ചത് രാജീവ്‌ ഗാന്ധിയാണെന്നും ആർക്കാണ് ആർ എഎസ് സി നോട്‌ സോഫ്റ്റ് കോർണറെന്നും മുഖ്യമന്ത്രി ചോദിച്ചു.
വർഗീയ ശക്തികളോട് സന്ധിയില്ലാതെ സിപിഐഎം പോരാടിയിട്ടുണ്ടെന്ന് അഭിമാനപൂർവം പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് അദ്ദേ​ഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം മനുഷ്യനെ മനസ്സിലായ ജീവിക്കാനുള്ള അവകാശം ഉണ്ടാകണം. ഒരു വർഗീയതയോടും വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ആർഎസ്എസ് ബന്ധം ആരോപിക്കാമെന്ന വ്യാമോഹം വേണ്ട. തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളുടെ ജീവിതവും പ്രവർത്തനവും എല്ലാം സുതാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.