KeralaTop News

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്‌നം: പൈപ്പുകളുടെ അലൈൻമെന്റ് തെറ്റി; പമ്പിങ് വൈകും

Spread the love

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം വൈകുന്നു. അവസാനഘട്ടത്തിൽ പിഴ. പൈപ്പുകളുടെ അലൈൻമെന്റ് തെറ്റി. ഇതോടെ പമ്പിങ് തുടങ്ങാൻ ഇനിയും വൈകും. പമ്പിങ് തുടങ്ങിയാലും ജലവിതരണം പൂർണതോതിലാകാൻ മണിക്കൂറുകളെടുക്കും. വൈകിട്ട് നാല് മണിക്ക് കുടിവെള്ളം വിതരണം ആരംഭിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പ് പാഴായി. നാലുദിവസമായി പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ജനം പൊറുതിമുട്ടുകയാണ്.

പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികൾ ഇടപെട്ട് അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി. രാത്രിയോടെ പമ്പിങ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ജലവിഭവ വകുപ്പിനെ വിമർശിച്ച് സിപിഐഎം എംഎൽഎ വി കെ പ്രശാന്ത് രംഗത്തെത്തി. ദാഹിച്ചുവലഞ്ഞ പൊതുജനങ്ങൾ തൊണ്ട പൊട്ടി വിളിച്തോടെ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണർന്നു. കുടിവെള്ളം മുട്ടിച്ച അറ്റകുറ്റപ്പണി ഏതാണ്ട് പൂർത്തിയായി. ഇനി പമ്പിങ് നടത്തി സമ്മർദ്ദ പരിശോധന നടത്തണം.

ലീക്കുണ്ടായില്ലെങ്കിൽ രാത്രി 8 മണിയോടെ താഴ്ന്ന ഭാഗത്തെ വീടുകളിൽ വെള്ളം എത്തും. അർദ്ധരാത്രിയോടെ ഉയർന്ന സ്ഥലങ്ങളിലും വെള്ളംഎത്തും എന്നാണ് പ്രതീക്ഷ. നഗരത്തിലെ കുടിവെള്ളം മുടങ്ങിയതിനു ഉത്തരവാദി ജല അതോറിറ്റി ആണെന്നും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ആവശ്യപ്പെട്ടു.

തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിർത്തി വച്ചത്. സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കി. പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടതിനെ തുടർന്ന് ആണ് ലൈനിൽ വീണ്ടും അറ്റകുറ്റ പണി നടത്തിയത്. സാങ്കേതികമായ തടസ്സങ്ങൾ മൂലമാണ് വൈകലെന്നും 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വനനതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം.