NationalTop News

‘വേദനിപ്പിക്കുന്ന കാഴ്ച, അവരെ കേൾക്കാൻ സർക്കാർ തയ്യാറാകണം’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

Spread the love

കർഷക സമരത്തിന്റെ വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗാട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിലെ സമരവേദിയിലാണ് വിനേഷ് പിന്തുണയുമായി എത്തിയത്. കർഷക സമരം ഇരുന്നൂറ് ദിവസം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു വിനേഷ് .കർഷകരുടെ പോരാട്ട വീര്യത്തെയും അവർ പ്രശംസിച്ചു.

“ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ അവകാശങ്ങൾക്കായി നമ്മൾ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും നിങ്ങളുടെ അവകാശങ്ങൾ എടുക്കാതെ മടങ്ങിവരരുതെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,” ഫോഗട്ട് പറഞ്ഞു.

കഴിഞ്ഞ വർഷം ബ്രിജ് ഭൂഷണ് ശരൺ സിംഗിന് എതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന് കർഷകർ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വേദനയുണ്ടാക്കുന്ന കാഴ്ചയാണെന്നും, കർഷകർ ഇല്ലെങ്കിൽ ആരും ഉണ്ടാകില്ലെന്ന് ഓർക്കണമെന്നും, കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും വിനേഷ് പറഞ്ഞു.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കർഷകരെ പിന്തുണയ്ക്കുന്നതിലാണ് തൻ്റെ പ്രാഥമിക ശ്രദ്ധയെന്ന് വിനേഷ് ആവർത്തിച്ചു. പ്രതിഷേധം സമാധാനപരമായും എന്നാൽ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. കേന്ദ്രം അവരുടെ ദൃഢനിശ്ചയം പരീക്ഷിക്കുകയാണെന്നും അവരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പരാമർശിച്ചു.

“ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ ഒരിക്കൽ കൂടി സർക്കാരിന് മുന്നിൽ അവതരിപ്പിക്കും, കൂടാതെ പുതിയ പ്രഖ്യാപനങ്ങളും നടത്തും,” പാന്ദർ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. പ്രതിഷേധത്തിൻ്റെ 200 ദിവസം പൂർത്തിയാക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.