KeralaTop News

‘ക്രിമിനലുകളെ പൂട്ടണം, സിനിമയിൽ ശുദ്ധികലശം അനിവാര്യം’; നടൻ അശോകൻ

Spread the love

സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവങ്ങൾ പൊതു സമൂഹത്തിനുമുന്നിൽ സിനിമ മേഖലയെ കളങ്കപ്പെടുത്തി.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തിയവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക എന്നതാണ് തൻറെ രീതിയെന്നും അശോകൻ കൂട്ടിച്ചേർത്തു.

അതേസമയം ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തായ നടുക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ നിയമപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. പരാതിക്കാര്‍ക്ക് രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പൊലീസുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. പരാതിയുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കും.

നവമാധ്യമങ്ങളിലൂടെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ട് അവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തും. ശേഷം കേസെടുത്ത് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും. ലൈംഗിക ആരോപണങ്ങളില്‍ കേസെടുക്കാത്തതില്‍ പ്രതിപക്ഷവും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.