Top NewsWorld

‘ഇസ്രായേലിനെതിരെ വിട്ടുവീഴ്ച അരുത്, ദൈവ കോപമുണ്ടാകും’; തിരിച്ചടി ഉടൻ എന്ന മുന്നറിയിപ്പുമായി ആയത്തുള്ള ഖമേനി

Spread the love

ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും സംഘർഷാവസ്ഥയുണ്ടായത്. എന്നാൽ, തിരിച്ചടി നൽകുന്നതിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈന്യവും തമ്മിൽ ഭിന്നതയുണ്ടായി. തുടർന്നാണ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവനയെന്നും ശ്രദ്ധേയം.

അതേസമയം, ഇസ്രയേലിന് തിരിച്ചടി നൽകുന്നതിൽനിന്നും ഇറാനെ തടയാൻ വിദേശരാജ്യങ്ങൾ സമ്മർദം ചെലുത്തുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. തങ്ങളുടെ രാജ്യത്ത് സന്ദർശനം നടത്തുന്നതിനിടെ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് ഇറാനെ ചൊടിപ്പിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലും മുന്നയിപ്പ് നൽകിയിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമാണ് ഇസ്മയിൽ ഹനിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നെഷാത്ത് എന്നറിയപ്പെടുന്ന തന്ത്ര പ്രധാനമായ ഗെസ്റ്റ് ഹൗസിൽ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്ഫോടനം നടത്തിയാണ് ഹനിയയെ കൊലപ്പെടുത്തിയത്.