KeralaTop News

കാഫിർ സ്ക്രീൻ ഷോട്ട്, കൂടുതൽ വിശദീകരിക്കാനില്ല, പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കും: റിബേഷ് രാമകൃഷ്ണൻ

Spread the love

കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ വിശദീകരണത്തിനില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തില്ലേ എന്ന ചോദ്യത്തോട് അന്വേഷിച്ച് കണ്ടെത്താൻ മറുപടി. അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ പറഞ്ഞു.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചു. റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.

വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.