National

ഇന്ത്യയിലേക്ക് കടക്കാൻ കാത്ത് 1000ലധികം പേർ ബംഗ്ലാദേശ് അതിർത്തിയിൽ; തിരിച്ചയക്കാൻ ശ്രമിച്ച് ബിഎസ്എഫ്

Spread the love

ദില്ലി: അക്രമങ്ങൾ തുടരുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു.

ബംഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. പശ്ചിമ ബംഗാളിലെ കൂച്ബിഹാറിലെ അതിർത്തി വഴിയാണ് ആളുകള്‍ അതിർത്തി കടക്കാൻ ശ്രമിക്കുന്നത്. അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചു.

അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസ്

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബുദ്ധ മതസ്ഥർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപിടിച്ച് കൊല്ലുന്നതിനെയും കൊള്ള, തീവയ്പ്പും നടത്തുന്നതിനെയും ശക്തമായി അപലപിക്കുന്നുവെന്നും സർകാര്യവാഹക് ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഈ ദുർഘട സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബംഗ്ലാദേശിൽ പീ‍ഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ഒപ്പം നില്ക്കണമെന്നും ആർഎസ്എസ് ആഹ്വാനം ചെയ്തു.