Sports

വീരനായിക; ക്യൂബന്‍ താരത്തെ തോല്‍പ്പിച്ച് വിനേഷ് ഫോഗട്ട് ഫൈനലില്‍

Spread the love

ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തി മെഡലുറപ്പിച്ചു. സെമിയില്‍ ക്യൂബന്‍ താരം ഗുസ്മാന്‍ ലോപ്പസിനെ ഏകപക്ഷീയമായാണ് വിനേഷ് തകര്‍ത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ വനിതാ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്.

ക്യൂബന്‍ താരത്തെ ആധികാരികമായി 05-01 എന്ന സ്‌കോറിലാണ് വിനേഷ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചെത്തിയതിന്റെ ആത്മവിശ്വാസം ഇന്ന് വിനേഷില്‍ പ്രകടമായിരുന്നു. ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വലിയ പാരമ്പര്യമാണുള്ളത്. ഇന്ത്യ ഇതുവരെ രണ്ടുവെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകളാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് ആദ്യമായി ഗുസ്തിയില്‍ സ്വര്‍ണം കിട്ടുമോ എന്ന കാത്തിരിപ്പാണ് ഇനി. നാളെ രാത്രിയാണ് ഫൈനല്‍ പോരാട്ടം നടക്കുക.

ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ക്കൊപ്പം ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ദില്ലിയില്‍ സമരം നയിച്ചത് വിനേഷ് ഫൊഗട്ടായിരുന്നു. വനിതാ താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചായിരുന്നു സമരം. പാര്‍ലമെന്റിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതും താരങ്ങളെ അറസ്റ്റ് ചെയ്തതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.