Sports

നാലാം തുടര്‍ തോല്‍വി വഴങ്ങി രാജസ്ഥാന്‍; പഞ്ചാബ് വിജയം 5 വിക്കറ്റിന്

Spread the love

വിജയമാഘോഷിച്ച് പ്ലേഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക് മുകളിലാണ് പഞ്ചാബിന്റെ വിജയം സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം തുടക്കത്തിലെ പിഴക്കുകയായിരുന്നു. നാല് റൺസ് മാത്രമെടുത്ത് ജയിസ്വാളും 23 പന്തിൽ 18 റൺസ് നേടി ബട്ട്ലറിന് പകരമെത്തിയ കാഡ്മോറും പുറത്തായി. രാജസ്ഥാന്റെ എപ്പോഴത്തെയും ഏറ്റവും വലിയ പ്രതീക്ഷയായ സഞ്ജു സാംസൺ 15 പന്തിൽ 18 റൺസ് സ്വന്തമാക്കി വീണതോടെ കൂടുതൽ പ്രതിരോധത്തിലായി രാജസ്ഥാൻ റോയൽസ്. പിന്നീട് ഒരുമിച്ച പരാഗും അശ്വിനും ചേർന്നാണ് രാജസ്ഥാന് മുന്നോട്ടു നയിച്ചത് അശ്വിൻ 19 പന്തിൽ 28 റൺസ് നേടി പുറത്തായി. പിന്നീട് തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടമാകുമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന റിയാൻ പരാഗ് രാജസ്ഥാൻ സ്കോർ 144 ൽ എത്തിക്കാൻ വലിയ സംഭാവന ചെയ്തു. 34 പന്തിൽ 48 റൺസാണ് പരാഗ് അടിച്ചെടുത്തത്.

155 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പഞ്ചാബും തുടക്കത്തിലെ തകർന്നിരുന്നു. ഒരു ഘട്ടത്തിൽ 48 റൺസിന് 4 വിക്കറ്റുകൾ അവർക്ക് നഷ്ടമാവുകയും ചെയ്തു. വിജയപ്രതീക്ഷ ഉയർന്ന രാജസ്ഥാന് പക്ഷേ വീണ്ടും തുടരെ വിക്കറ്റുകൾ നേടാൻ കഴിയാതെ പോയി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പഞ്ചാബ് നായകൻ സാം കറനും ജിതേഷ് ശർമയമാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ടീം സ്കോർ 111 ൽ എത്തിയപ്പോൾ 22 റൺസുമായി ജിതേഷ് ശർമ്മ പുറത്തായെങ്കിലും 11 പന്തിൽ 17 റൺസ് നേടിയ അഷുതോഷ് ശർമയെ കൂട്ടുപിടിച്ച് സാം കറൻ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്സിന്റെയും 5 ഫോറുകളുടെയും സഹായത്തിൽ 43 പന്തിൽ 61 റൺസ് നേടിയാണ് നായകൻ സാം ടീമിന്റെ യഥാർത്ഥ നായകനും വിജയ ശില്പിയുമായത്.

ഐപിഎൽ 2024 ലീഗിന്റെ തുടക്ക മത്സരത്തിൽ തുടർ വിജയങ്ങളുമായി മുന്നേറിയ രാജസ്ഥാൻ അവസാനം നാലു കളികളിലും തോറ്റു. ഇന്നലെ ഡൽഹി ലക്നൗ മത്സരത്തിലെ ലക്നൗവിന്റെ പരാജയം രാജസ്ഥാന് പ്ലേഓഫിൽ ഇടം ഉറപ്പാക്കിയെങ്കിലും തുടർ തോൽവിയുമായി പ്ലേഓഫിലേക്ക് കടക്കുന്നത് ആശാവഹമല്ല. നേരത്തെ തന്നെ ഐപിഎൽ നിന്ന് പുറത്തായിരുന്ന പഞ്ചാബിന് ആശ്വാസ വിജയങ്ങളിലൊന്നായി ഈ വിജയം.
നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ . ഒമ്പതാം സ്ഥാനത്താണ് ഇപ്പോഴും പഞ്ചാബ്