Wayanad

വഴുക്കുന്ന പാറയിലൂടെ, മുട്ടോളം ചെളിയിൽ പുതഞ്ഞ് നിന്ന് സാഹ​സിക രക്ഷാപ്രവർത്തനം; റിസോർട്ടിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു

Spread the love

വയനാട് ചൂരൽമല മുണ്ടക്കൈയിലെ ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പൊലീസ് സേനയും ഫയർ ഫോഴ്സും. കുഞ്ഞുങ്ങളേയും പ്രായം ചെന്നവരേയും ഉൾപ്പെടെ മുട്ടൊപ്പം ചെളിയിൽ പുതഞ്ഞുകിടക്കുന്ന കുന്നിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് കൈപിടിച്ചിറക്കുകയായിരുന്നു. കൂറ്റൻ പാറകൾക്കിടയിലൂടെ റോപ്പിൽ പിടിച്ചാണ് രക്ഷാപ്രവർത്തകർ വിനോദ സഞ്ചാരികളെ ഓരോരുത്തരെയായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. റിസോർട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.

അതേസമയം ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്. ചൂരൽമല പുഴയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് സൈന്യം കെട്ടിയ താൽക്കാലിക പാലമാണ്. മുണ്ടക്കൈ അട്ടമല മേഖലയിൽ നിന്ന് രക്ഷപ്പെട്ട ആളുകളെ പാലം വഴി എത്തിക്കുന്നുണ്ട്. കണ്ടെടുക്കുന്ന മൃതശരീരങ്ങൾ കൊണ്ടുവരുന്നത് സിപ് ലൈനിലൂടെയാണ്.

കണ്ടെത്തിയ മൃതദേഹങ്ങൾ മേപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലേക്ക് മാറ്റുന്നുണ്ട്. കൂടം കൊണ്ട് കോൺ‌ക്രീട്ട് കെട്ടിടങ്ങൾ പൊളിച്ചും മേൽക്കൂരകൾ വലിച്ചുനീക്കിയും മറ്റുമാണ് കെട്ടിടാവശിഷ്ടങ്ങൾ‌ക്കിടയിലെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾ ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. മുട്ടൊപ്പം ചെളിയിൽ പുതഞ്ഞുനിന്നാണ് രക്ഷാപ്രവർത്തകർ തങ്ങളുടെ ജോലികൾ ചെയ്യുന്നത്.