National

ലോറി പുറത്തെത്തിക്കാന്‍ തീവ്രശ്രമം; അര്‍ജുന്റേതെന്ന് കരുതുന്ന ലോറിയുള്ളത് ചെളിനിറഞ്ഞ ഭാഗത്ത്; ദൗത്യം നിര്‍ണായക ഘട്ടത്തില്‍

Spread the love

ഗംഗാവാലി പുഴയുടെ സമീപത്തെ ചെളിനിറഞ്ഞ ഭാഗത്തുണ്ടെന്ന് സ്ഥിരീകരിച്ച ട്രക്ക് അര്‍ജുന്റേത് തന്നെയെന്ന് സൂചന. നാവിക സേന തെരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിര്‍ണായക യോഗം നടക്കും. മഴ കുറഞ്ഞ സാഹചര്യത്തില്‍ ട്രക്ക് കണ്ടെത്തിയെന്ന് സൂചന ലഭിച്ച സ്ഥലത്തേക്ക് നാവിക സേനയുടെ ബോട്ടെത്തി. ഷിരൂരിലേക്ക് ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയും, എം എല്‍ എയും നേവിയുടെ ബോട്ടില്‍ പുഴയിലേക്കിറങ്ങിയിട്ടുണ്ട്. നേവിയുടെ ഡൈവര്‍സംഘം ഉടന്‍ തെരച്ചില്‍ നടത്തും.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേര്‍ന്നാണ് സിഗ്‌നല്‍ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചില്‍ പുരോഗിക്കുകയാണ്. രണ്ട് സിഗ്‌നലുകള്‍ ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കണ്ടെത്തിയത്. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകള്‍ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചില്‍ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചില്‍ തുടരുമെന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാര്‍ത്ത തരാന്‍ കഴിയുമെന്ന് എംഎല്‍എ പറഞ്ഞു. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.