National

കാർമേഘം മൂടി നിൽക്കുന്നതിനാൽ വ്യക്തതയില്ല; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ

Spread the love

കർണാടക ഷിരൂരിലെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ.
കാർമേഘം മൂടി നിൽക്കുന്നതിനാൽ ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്ന് കളക്ടർ പറഞ്ഞു.
അപകടം നടന്ന ശേഷമുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിലെ സൂചനകൾ ഉപയോഗിച്ചാകും ഇന്നത്തെ തിരച്ചിൽ നടക്കുക. കരസേനയും നാവികസേനയും സംയുക്തമായി തിരച്ചിലിന് നേതൃത്വം നൽകുമെന്നും ഹൈ വിസിബിലിറ്റി സോണാർ സംവിധാനം എത്തിക്കുമെന്നും ജില്ലാ കളക്ടർ ലക്ഷ്മി പ്രി പറഞ്ഞു.

അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.

നാവികസേനയ്ക്കും എൻഡിആർഎഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയിൽ ചേരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. അതേസമയം സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്‌തും പരിശോധന തുടരും. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.

ഇതിനിടെ കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗം​ഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ കാണാതായത്. മൃതദേഹം ലഭിച്ചത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയെന്നുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്.

കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ട്. എന്നാൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.