Kerala

മാലിന്യ നിർമാർജനം: റെയിൽവേയും നീറ്റല്ല; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാത്തതിന് തെളിവുകൾ പുറത്ത്

Spread the love

മാലിന്യനിർമാജനത്തിൽ റെയിൽവേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകൾ . തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോ​ഗത്തിൽ റെയിൽവേ ഉന്നത ഉദ്യോ​ഗസ്ഥർ പങ്കെടുത്തില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് യോ​ഗത്തിൽ അവതരിപ്പിച്ചതായി ഈ യോ​ഗത്തിന്റെ മിനുട്ട്സ് വ്യക്തമാക്കുന്നു.

തമ്പാനൂരിലെ തുരങ്കം വൃത്തിയാക്കുന്നതിനായി മെയ് മാസം നൽകിയ കത്തിനോട് മുഖം തിരിക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിന്റെ മിനിറ്റ്സ്‌ ലഭിച്ചു. റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ മാലിന്യ നീക്കം യോഗത്തിൽ ചർച്ചയായില്ല. റെയിൽവേയുടെ സീനിയർ ഉദ്യോഗസ്ഥർ വരാത്തതിനാലാണ്ചർച്ച ചെയ്യാൻ കഴിയാതിരുന്നത്. ഇക്കാര്യം മിനുറ്റ്സിലും വിമർശനമായി രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ഡിവിഷനിൽ ശരിയായ മാലിന്യം നീക്കം നടക്കുന്നില്ലെന്നും യോ​ഗത്തിൽ കുറ്റപ്പെടുത്തൽ ഉയർന്നിരുന്നു. മാലിന്യ നീക്കത്തിൽ ഡിവിഷനിൽ പുരോഗതി ഉണ്ടാകുന്നില്ലെന്നും സർക്കാർ വിമർശിച്ചിരുന്നു. റെയിൽവേ പരിധിയിൽ ഉള്ള ടണലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചെന്നും വിമർശനമുയർന്നിരുന്നു. ആമയിഴഞ്ചാൻ കനാലിലെ മാലിന്യക്കൂനയിൽ പെട്ട് ശുചീകരണത്തൊഴിലാളിയായ ജോയ് മരിച്ച പശ്ചാത്തലത്തിലാണ് മാലിന്യനീക്കത്തിൽ ഇപ്പോൾ ചർച്ചകളുയരുന്നത്.