National

തെലങ്കാന ബി.ആർ.എസിന് വീണ്ടും തിരിച്ചടി; ആറ്‌ എം.എൽ.സിമാർ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു

Spread the love

തെലങ്കാന ബി ആർ എസിന് വീണ്ടും തിരിച്ചടി. ആറ്‌ എംഎൽസിമാർ പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നു.
ഇവരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദാണ്ടേ വിട്ടൽ, ഭാനുപ്രസാദ് റാവു, എം എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. നേരെത്തെ ബി ആർ എസിന്റെ അഞ്ച് എംഎൽഎമാർ പാർട്ടിവിട്ട് കോൺഗ്രസിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് നേതാവായിരുന്ന കേശവറാവു 2013ലാണ് പാർട്ടി വിട്ടത്. പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന കേശവറാവു യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ബി.ആർ.എസിൽ ചേർന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോൺഗ്രസിൽ പുനഃപ്രവേശനം നേടിയത്.