National

മണിക്കൂറിൽ 80 മുതൽ 90 കി.മീ. വരെ വേഗത; റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, കൊൽക്കത്ത വിമാനത്താവളം തുറന്നു

Spread the love

ദില്ലി: റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതൽ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റേമൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോ മീറ്റർ വേഗതയിലാണ്. ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണ് പശ്ചിമ ബംഗാളിൽ ഉണ്ടാക്കിയത്. രണ്ട് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 2 ലക്ഷത്തോളം ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലും, സാഗർ അയലൻഡിലും കാറ്റ് വ്യാപക നാശ നഷ്ടമുണ്ടാക്കി. കൊൽക്കത്തയടക്കം പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. ധാരളം വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. ബംഗ്ലാദേശിൽ ചുഴലിക്കാറ്റ് നാല് പേരുടെ ജീവനെടുത്തു.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ 21 മണിക്കൂറായി അടച്ചിട്ടിരുന്ന കൊൽക്കത്ത വിമാനത്താവളം തുറന്നു. ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് ചുഴലിക്കാറ്റ് കൊൽക്കത്തയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രദേശങ്ങൾ സന്ദർശിച്ചു. ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ശക്തി കുറഞ്ഞ് നാളെ എത്തും. തൃപുരയിൽ രണ്ട് ദിവസത്തേക്ക് സ്ക്കൂളുകൾ അടച്ചു. ചുഴലിക്കാറ്റിന്റെ പ്രകമ്പനത്തിൽ തെലങ്കാനയിലുണ്ടായ മഴയിലും ഇടി മിന്നലിലും 13 പേർ മരിച്ചതായും റിപ്പോർട്ടുകളുമുണ്ട്.