Kerala

‘തലസ്ഥാനത്തെ വെള്ളപ്പൊക്കദുരിതനിവാരണത്തിന് 200കോടിയുടെ പദ്ധതി’; രാജിവ് ചന്ദ്രശേഖര്‍

Spread the love

തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കണം.2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നു”വെന്ന് രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്. പ്രസ്തുത മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകൽപ്പന നൽകുന്നത്. ഇതിൻ പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി രൂപ (അതായത് 75%) കേന്ദ്ര സർക്കാർ നൽകും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തലസ്‌ഥാനത്തെ ജനങ്ങൾക്ക് മേൽ ദുരിതം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ മെച്ചം സംസ്‌ഥാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.