Kerala

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

Spread the love

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി എടുത്തത്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി. ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം. യദു ഓടിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഡ്രൈവർ യദു ലൈഗിംകാധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നത്. യദു നൽകിയ പരാതിയിൽ പ്രതിയാക്കപ്പെട്ട മേയർക്കും എംഎൽഎക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാർഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി ബസ് പരിശോധന നടന്നത്. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. രണ്ടുമാസമായി വേഗപൂട്ട് ഇളക്കിയിട്ടെന്നും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ മൊഴിയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം. കൻ്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. മെമ്മറി കാർഡ് കാണാതായ കേസിൽ തമ്പാനൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്.