National

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

Spread the love

ഒരു നേതാവെന്നതിനപ്പുറം പ്രത്യാശയുടെയും പുരോഗതിയുടെയും പ്രതീകമായിരുന്നു ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി. സമാധാനം, മതനിരപേക്ഷത, സാമൂഹിക നീതി എന്നിവയുടെ ആദർശങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിനായി പരിശ്രമിക്കാൻ അദ്ദേഹത്തിന്റെ പൈതൃകം നമ്മെ പ്രചോദിപ്പിക്കുന്നു. രാജീവ് ഗാന്ധിയുടെ 33-ാം ചരമവാർഷിക ദിനമാണ് ഇന്ന്. ഈ ദിവസം ദേശീയ ഭീകരവാദവിരുദ്ധദിനമായും ഇന്ത്യ ആചരിക്കുന്നു.

അഞ്ചു വർഷക്കാലമെന്നത് ഒരു രാഷ്ട്രത്തിന്റെ പരിണാമപാതയിൽ ചെറിയൊരു കാലയളവായിരിക്കാം. പക്ഷേ അഞ്ചു വർഷങ്ങൾ കൊണ്ട് ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭങ്ങളാൽ അടയാളപ്പെടുത്തിയതായിരുന്നു രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി കാലം. രാഷ്ട്രീയത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്ന, പൈലറ്റായി ആകാശത്ത് പറന്നുനടക്കാൻ കൊതിച്ച രാജീവ് ഗാന്ധിയെ അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വധമാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. അവിചാരിതമായി രാഷ്ട്രീയക്കാരനാകേണ്ടി വന്ന രാജീവ് പക്ഷേ പരമ്പരാഗത രാഷ്ട്രീയ മാതൃകകൾ തച്ചുടച്ചു. ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകൾ അതിരുകൾക്കപ്പുറത്തേക്ക് പടർന്നു. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും അയൽ രാജ്യങ്ങളുമായും ആഗോളശക്തികളുമായും ഒരുപോലെ അടുത്തബന്ധം വളർത്തിയെടുക്കുന്നതിലും നിർണായകപങ്കാണ് രാജീവ് വഹിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചതായിരുന്നു രാജീവ് ഗാന്ധിയുടെ കാലം. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാമെന്നും എല്ലാവരേയും ഉൾക്കൊള്ളുണ്ടുള്ള വികസനം എങ്ങനെ സാധ്യമാക്കാനാകുമെന്നും ചിന്തിച്ച ദീർഘദൃഷ്ടിയായ നേതാവായിരുന്നു രാജീവ് ഗാന്ധി. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയുടെയും ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും സമാരംഭം അടിസ്ഥാന വികസനത്തിനും സാമൂഹികക്ഷേമത്തിനുമുള്ള രാജീവ് ഗാന്ധിയുടെ പ്രതിബദ്ധതയ്ക്ക് തെളിവായിരുന്നു. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും ഇന്ത്യയുടെ വളർച്ചയിൽ ഭാഗഭാക്കാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ജവഹർ നവോദയ വിദ്യാലയങ്ങൾ നവതലമുറയെ സൃഷ്ടിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഭാവി സഹകരണത്തിന് അടിത്തറയിട്ടു.

ബോഫോഴ്‌സ് അഴിമതി രാജീവ് ഗാന്ധിയുടെ പ്രശസ്തിയിൽ വിള്ളൽ വീഴ്ത്തിയെങ്കിലും രാഷ്ട്രീയത്തിനപ്പുറം രാജീവിന്റെ വ്യക്തിത്വവും ഊഷ്മളമായ ഇടപെടലുകളും നാനാതുറകളിലുള്ളവർക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. 1991 മെയ് 21-ന് എൽ ടി ടി ഇ ഭീകരർ ശ്രീപെരുമ്പത്തൂരിൽ വച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയെങ്കിലും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പൈതൃകം 33 വർഷങ്ങൾക്കുശേഷവും നിലനിൽക്കുന്നു.