Thursday, March 12, 2026
Latest:
Kerala

ജെസ്‌ന കേരളം വിട്ടുപോയില്ല, തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്തുണ്ട്, വര്‍ഗീയ മുതലെടുപ്പിന് ശ്രമം: പിതാവ്

Spread the love

കൊച്ചി: വിവാദമായ ജെസ്ന തിരോധാന കേസിൽ വര്‍ഗീയ ആരോപണങ്ങൾ തള്ളി പിതാവ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും പറഞ്ഞ അദ്ദേഹം ജെസ്‌നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവര്‍ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു.

ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു. സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങൾ അന്വേഷണം നടത്തി. കേസിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.