Kerala

നവകേരള സദസ് ഇന്നും കാസർകോട്; പൗരപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Spread the love

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് രണ്ടാം ദിനം. കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം പൂർത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പൗരപ്രമുഖമായി കൂടിക്കാഴ്ച നടത്തും. കാസർകോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടർന്ന് കാസർകോട് മണ്ഡലം നവ കേരള സദസ്സ് നായന്മാർമൂല മിനി സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂർ ജില്ലയിലാണ് പര്യടനം.

ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് ‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്താണെന്ന് ആരോപിച്ച് യുഡിഎഫ് നവകേരളസദസ് ബഹിഷ്കരിക്കുകയാണ്.

ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസ്സുകൾ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസ്സിനും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം. മന്ത്രിസഭക്ക് മുന്നിലെത്തുന്ന പരാതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഇതിനകം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ഭാവി വികസനത്തിന് നിര്‍ദ്ദേശങ്ങൾ സ്വീകരിക്കാനുമുള്ള പരിപാടിയുടെ ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം കൂടിയാണ്