പൂട്ടിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്റോച്ച് ജനതാ പാർട്ടി
ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്റോച്ച് ജനതാ പാർട്ടി. ഫേക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാൻ കഴിഞ്ഞതായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ഒരു മൂവ്മെന്റുകളെയും അടിച്ചമർത്തുന്ന രീതി ശരിയല്ലെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
22 മില്യൺ ഫോളോവേഴ്സ് ഉള്ള സിജെപിയുടെ അക്കൗണ്ട് ആണ് വീണ്ടെടുക്കാൻ കഴിഞ്ഞതായി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടത് ഇന്നലെ ആയിരുന്നു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് അക്കൗണ്ട് വീണ്ടെടുക്കാൻ കഴിഞ്ഞതായി ദീപ്കെ അറിയിച്ചു. സിജെപിക്കെതിരായ ബിജെപിയുടെ തുടർച്ചയായ വിമർശനങ്ങളിലും ദീപ്കെ മറുപടി നൽകി. എന്തുകൊണ്ടാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യൻ യുവാക്കളെ പാകിസ്താനികളായി മുദ്ര കുത്തുന്നതെന്ന് അഭിജിത് ദീപ്കെ ചോദിച്ചു.സിജെപിയെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിന്തുണച്ചു. പുതിയ തലമുറ അസ്വസ്ഥരാണെന്നും അതിന്റെ തെളിവാണ് സിജെപി എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിനെതിരായ ജനരോക്ഷമാണ് സിജെപിയിൽ പ്രതിഫലിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പിയും ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ പിന്തുണകുടി ലഭിച്ചതോടെ സിജെപിക്കെതിരെ വിമർശനം ശക്തമാക്കുകയാണ് ബിജെപി. അതേസമയം, അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്? ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
